ഹോട്ടലുകളില്‍ ഭക്ഷണത്തിന് തീവില ; വില കുറയ്ക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍

മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നുമാണ് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
എന്നാല്‍ ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു ഇന്നലെ മന്ത്രി തോമസ് ഐസക് പറഞ്ഞത്. ഒരു ശരാശരി എ.സി. റെസ്റ്റോറന്റില്‍ 75 രൂപ തന്നെയാണ് വെജിറ്റേറിയന്‍ ഊണിന്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജി.എസ്.ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജി.എസ്.ടി. വരുമ്പോള്‍ ഊണിന്റെ വില കുറയുകയാണ് വേണ്ടത്. എന്നാല്‍ എ.സി. റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജി.എസ്.ടി. ചുമത്തേണ്ടത്.

അപ്പോള്‍ വില 308.70 രൂപയായി കുറയും. ജി.എസ്.ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ് എന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഹോട്ടലുകളില്‍ വന്‍ വില വര്‍ദ്ധനവാണ് ജി.എസ്.ടി. വന്ന ശേഷം ഉണ്ടായിരിക്കുന്നത്.