രണ്ടു ദിവസം മുന്നില്‍: പോലീസ് ആഴത്തില്‍ മുങ്ങി തപ്പുന്നു, 2016 മുതല്‍ ദിലീപ് കൊച്ചിയില്‍ മാത്രം നടത്തിയത് 35 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഞാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നു. കൊച്ചിയില്‍ മാത്രം ദിലീപ് 35 ഓളം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ദിലീപിന്റെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെല്ലാം നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

എറണാകുളം ജില്ലയില്‍ മാത്രം 2006 മുതല്‍ ഇതുവരെ 35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്. എറണാകുളത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്.കൂടാതെ വിവിധ ട്രസ്റ്റുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലും ദിലീപിന് വന്‍ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായി എന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ദിലീപിന്റെ ആസ്തി വിവരങ്ങള്‍ പരിശോധിക്കുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും സംയുക്ത ഇടപാടുകള്‍ നടത്തിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദിലീപും മഞ്ജു വാര്യരും നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.

സിനിമയില്‍ അഭിനയിച്ചാല്‍ ഉണ്ടാക്കാനാകുന്നതിനേക്കാള്‍ ഇരിട്ടിയിലേറെ സമ്പത്ത് ദിലീപിനുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. ഹൗസ് ബോട്ട്, തീയ്യറ്റര്‍, ഹോട്ടല്‍ വ്യവസായം അടക്കം നിരവധി വ്യവസായ രംഗത്ത് സജീവമായ ദിലീപിന് സ്വന്തം സിനിമാ നിര്‍മ്മാണക്കമ്പനിയ്ക്ക് പുറമേ, മറ്റ് സിനിമാ പ്രൊഡക്ഷന്‍ കമ്പനികളില്‍ സാമ്പത്തിക പങ്കാളിത്തമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ദിലീപ് അടക്കമുള്ള മുന്‍നിര താരങ്ങളുടെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളടക്കം അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് മുങ്ങിപോകുകയായിരുന്നു. സിനിമയിലെ പ്രമുഖരുടെ സ്വാധീനത്തെ തുടര്‍ന്നായിരുന്നു ഈ അന്വേഷണം മരവിച്ചതെന്ന് അന്നേ ആരോപണവും ഉയര്‍ന്നിരുന്നു.