ദിലീപിന് ജാമ്യമില്ല; പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദിലീപിന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യത്തില്‍ വിധി പറയുന്നത് നേരത്തെ കോടതി നീട്ടി വെച്ചിരുന്നു. തുടര്‍ന്ന് ദിലീപിനെ ആലുവ സബ് ജയിലേയ്ക്ക് മാറ്റും

നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പ്രതിയുടെ സ്വാധീനം മൂലമാണ്. ദിലീപിനായും സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപിന്റെ അഭിമുഖത്തില്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ ദിലീപ് ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പോലീസ് ഫോണില്‍ കൃത്രിമം നടത്താനിടയുള്ളതിനാലാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് പ്രതിഭാഗം അറിയച്ചു.ഇതേ ഫോണിനു വേണ്ടി തന്നെയായിരുന്നു പോലീസ് ഇതുവരെ അന്വേഷണം നടത്തിയതും.

ദിലീപിനെതിരെയുളളത് ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണെന്ന് പ്രതിഭാഗം. അത് മാത്രം വിശ്വിസസച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളതെല്ലാം കള്ളമെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ തുടരും.