മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്നു പറഞ്ഞ കേസില്‍ ജാമ്യം അനുവദിക്കണം; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്.

അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം. ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഇന്നുച്ചയ്ക്ക് 1.45 ന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാലും അത് എതിര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടുന്നതിനാണ് പ്രോസിക്യൂഷന്‍ ശ്രമം. ജാമ്യം ലഭിച്ചാല്‍ അക്രമം നേരിട്ട നടിയെ അധിക്ഷേപിക്കാന്‍ ദിലീപ് വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പോലീസിന്റെ വാദം.