ജാമ്യം നിഷേധിച്ചത്: സമാനമനസ്‌കര്‍ക്കുള്ള പാഠം, അങ്കമാലിക്കോടതി പരാമര്‍ശം പുറത്ത്‌

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള പാഠമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം പുറത്ത്. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും കോടതി വിലയിരുത്തി. മറ്റുള്ളവര്‍ക്കും പാഠമാകുന്നതാണ് വിധിയെന്നും സമാന കുറ്റകൃത്യം ചെയ്തവര്‍ക്കു താക്കീതാകുന്നതാണ് വിധിയെന്നും കോടതി.

ജാമ്യം നിഷേധിച്ച് നടത്തിയ പരാമര്‍ശത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവ ലഘൂകരിച്ച് കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ വിശദമാക്കുന്നു.

കേസ് തെളിയിക്കാന്‍ ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കമെന്ന നിരീഷണവും കോടതി നടത്തുന്നുണ്ട്. അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കും. മുഖ്യമന്ത്രി ഗൂഢാലോചന ഇല്ല എന്നു പറഞ്ഞ കേസില്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ രാംകുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.