ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി ; കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍, വ്യാഴാഴ്ച്ച വാദം കേള്‍ക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ഇന്ന് തന്നെ അടിയന്തരമായി ജാമ്യപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് സര്‍ക്കാരിന് വേണ്ടി ഇന്ന് ഹാജരായത്. കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വ്യാഴാഴ്ച്ച വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഗൂഡാലോചന ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നായിരുന്നു ജാമ്യഹര്‍ജിയിലെ പ്രധാന വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്.

19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം. ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.