ഒളിവിലെന്ന പോലീസ് പറയുന്ന അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. നേരത്തെ അപ്പുണ്ണിയെ പോലീസ് ഒരുതവണ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഹാജരാകാന്‍ നോട്ടീസ് കൊടുത്തെങ്കിലും അപ്പുണ്ണി എത്തിയിരുന്നില്ല.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും അപ്പുണ്ണിയെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പുണ്ണ്ി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.