ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; വിധി പറയാന്‍ മാറ്റി
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും പോലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപും ഗൂഢാലോചന നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ: കെ.രാംകുമാര്‍.
പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണെന്നും ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും പ്രതിഭാഗം ഹൈക്കോടതിയില്‍ ചോദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയിന്മേലുള്ള വാദം പൂര്‍ത്തിയായി.
നടി അക്രമിക്കപ്പെട്ടത് സംബന്ധിച്ച ഗൂഢാലോചനാ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ വെക്കുന്നത് നീതീകരിക്കാവുന്നതല്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. ഇതെല്ലാം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം.
എന്നാല്‍ കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തതിനാല്‍ ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കൃത്യം നടത്തിയ സമയത്ത് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ ഒന്നു തന്നെയായിരുന്നു. പള്‍സര്‍ സുനിയുടെ അമ്മയുെട അക്കൗണ്ടില്‍ 100000 രൂപ എത്തിയതായും പ്രോസിക്യുഷന്‍ വാദിച്ചു . തുടര്‍ന്ന് ഹൈക്കോടതി ജാമ്യത്തില്‍ വിധി പറയാന്‍ മാറ്റി വെച്ചു.
അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് മുന്‍പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം തള്ളിയത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.