കാശ്മീരില്‍ പോലീസുകാരും സൈനികരും ഏറ്റുമുട്ടി; എട്ടു പേര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സൈനികര്‍ പോലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ എ.എസ്.ഐ. ഉള്‍പ്പെടെ എട്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കാഷ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗണ്ട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രിയില്‍ അമര്‍നാഥ് യാത്ര കഴിഞ്ഞെത്തിയ സൈനികരെ പോലീസുകാര്‍ തടഞ്ഞതാണ് ആക്രമണത്തിനു കാരണമായത്. യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തിലായിരുന്നു സൈനികര്‍. ഇവരെ ഗണ്ടിലെ ചെക്‌പോസ്റ്റില്‍ പോലീസുകാര്‍ തടഞ്ഞു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ രാത്രിയാത്ര റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ തീര്‍ഥാടകരെ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസുകാര്‍ അറിയിച്ചു.

എന്നാല്‍ സൈനികര്‍ പോലീസുകാരെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നെങ്കിലും ഇവരെ പോകാന്‍ അനുവദിച്ചില്ല. ഇതോടെ പോലീസുകാര്‍ വിവരം സമീപത്തെ സൈനിക കേന്ദ്രത്തിലെ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു. എന്നാല്‍ സൈനികര്‍ ഗണ്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തുകയും അതിക്രമിച്ചുകയറി പോലീസുകാരെ മര്‍ദിക്കുകയുമായിരുന്നു. പോലീസ് റിക്കോര്‍ഡുകളടക്കം ഇവര്‍ നശിപ്പിച്ചതായും പറയുന്നു.