ചോദ്യം ചെയ്യലില്‍ കാവ്യാമാധവനില്‍ നിന്ന് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല; മൊഴി പരിശോധിക്കുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനില്‍നിന്നു പോലീസിന് കാര്യമായ വിവരങ്ങള്‍ കിട്ടിയില്ല.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിനു വ്യക്തമായ സൂചനയില്ലാെത വലയുകയാണു പോലീസ്. പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങളില്‍ ഉത്തരം പൂര്‍ണമായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറിയെന്നാണ് അറിയുന്നത്. ആക്രമണത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നെന്നാണു കാവ്യ പറഞ്ഞതെന്നാണു സൂചന.ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു ചോദ്യം ചെയ്തത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യം ചെയ്തത്.

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പോലീസ് മുഖ്യമായും കാവ്യയില്‍ നിന്നു ചോദിച്ചറിഞ്ഞത്. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനെഴുതിയെന്നു പറയപ്പെടുന്ന കത്തിലെ, ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവില്‍പോകുന്നതിനു മുന്‍പായി കാക്കനാട്ടെ കടയിലെത്തിയെന്നാണു സുനി പൊലീസിനു മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.