നടിയെ ആക്രമിച്ച സംഭവം രണ്ട് അറസ്റ്റുകൂടി ഉടന്‍; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളുടെ മൊഴിയും അന്വേഷണം സംഘം രേഖപ്പെടുത്തുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭര്‍ത്താവാണ്. ആലുവ പോലീസ് ക്ലബിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്.

കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു ലഭ്യമാകുന്ന സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്. ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ടു പോലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ വിവരങ്ങളും ദിലീപിന്റെ സഹായിയും ഡ്രൈവറും കൂടിയായ അപ്പുണ്ണി കൈമാറിയെന്നാണു വിവരം. പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയതു ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണെന്നും അപ്പുണ്ണി വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
അപ്പുണ്ണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണസംഘം ജയിലിനുള്ളില്‍ ചോദ്യം ചെയ്യും.

മൊഴികളില്‍ അപ്പുണ്ണി ഉറച്ചു നില്‍ക്കുമോ എന്നു സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴികള്‍ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം സംബമന്ധിച്ചും പോലീസിനു വ്യക്തത കിട്ടിയിട്ടുണ്ട്.