പാക്കിസ്ഥാന്റെ വിലക്കില്ല; ഇന്ത്യയ്ക്ക് ജല വൈദ്യുത പദ്ധതികള്‍ ആരംഭിക്കാമെന്ന് ലോക ബാങ്ക്‌

ജമ്മു കശ്മീരിലെ സിന്ധുനദിയുടെ പോഷകനദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്. സിന്ധു നദീ ജല കരാര്‍ അനുസരിച്ച് ഝലം, ഛിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നാണ് ലോക ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിനെതിരെ പാകിസ്താന്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്ന് സിന്ധു നദീജല കരാറില്‍ ഇരു രാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ചയ്ക്ക് ശേഷം ലോക ബാങ്ക് വ്യക്തമാക്കി.

സിന്ധു നദീജല കരാര്‍ പ്രകാരം പാകിസ്താന്റെ നിയന്ത്രണത്തിലുള്ളവയാണ് ഝലം, ഛിനാബ് നദികള്‍. എന്നാല്‍ ഇവയില്‍ ഇന്ത്യക്ക് ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാമെന്ന് കരാറില്‍ പറയുന്നുണ്ടെന്ന് ലോക ബാങ്ക് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കും.

പദ്ധതികളുടെ രൂപരേഖ പരിശോധിച്ച് മധ്യസ്ഥത വഹിക്കണമെന്ന് പാകിസ്താന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു . ഇക്കാര്യത്തില്‍ നിക്ഷ്പക്ഷ പരിശോധനയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. 1960ല്‍ ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും സിന്ധു നദീജലകരാറില്‍ ഒപ്പുവെച്ചത്.