ഫുട്‌ബോളിലും ഒരു കൈ നോക്കാനൊരുങ്ങി വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: ട്രാക്കിനോട് വിട ചൊല്ലിയ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. തന്റെ ഇഷ്ട്ട ടീമായ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ബോള്‍ട്ട് ബൂട്ടണിയുക. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സയ്‌ക്കെതിരെയാണ് ബോള്‍ട്ട് അരങ്ങേറ്റ മത്സരം കളിക്കുക.

ട്രാക്കില്‍ മിന്നല്‍ വേഗത്തില്‍ കുത്തിക്കുമ്പോഴും തനിക്കു ഫുട്‌ബോളിനോടുള്ള പ്രേമം ബോള്‍ട്ട് നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഇഷ്ട ടീം മാഞ്ചസ്റ്ററാണെന്നും താരം നേരത്തേ പറഞ്ഞിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിനായി കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്നും ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. അടുത്ത മാസം രണ്ടിന് മാഞ്ചസ്റ്ററിന്റെയും ബാഴ്‌സയുടെയും ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ചാരിറ്റി മല്‍സരത്തിലാണ് ബോള്‍ട്ട് കളിക്കുന്നത്.

എന്നാല്‍ ലണ്ടനില്‍ സമാപിച്ച ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ 4-100 മീ റിലേ ഫൈനലിനിടെ ഉണ്ടായ പരിക്ക് ബോള്‍ട്ടിനെ ഭയപ്പെടുത്തുന്നുണ്ട്. ഈ പരിക്കില്‍ നിന്നും മുക്തനായാല്‍ മാത്രമേ മാഞ്ചസ്റ്ററിന്റെ ജഴ്‌സിയില്‍ കളിക്കുകയെന്ന ബോള്‍ട്ടിന്റെ മോഹം പൂവണിയുകയുള്ളു.