മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി

കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.

പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച വാര്‍ത്ത നിയമസഭയിലും ഇന്ന് ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്‍വര്‍ എം.എല്‍.എയ്ക്ക് എതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് കാണിച്ച് അനുമതി റദ്ദ് ചെയ്തത്.

അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചത്. വ്യവസ്ഥകള്‍ പാലിച്ചും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും കൂടിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും. പാര്‍ക്കിന്റെ കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായിട്ടില്ല.

ഏത് കാലത്താണ് അധികാര ദുര്‍വിനിയോഗം ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംരക്ഷിക്കില്ല. വഴിവിട്ട പ്രവര്‍ത്തി ചെയ്തത് ഏത് ഉന്നതനായാലും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു