വള്ളം കളിക്ക് മുഖ്യാതിഥി അമിത് ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; പുതിയ രാഷ്ട്രീയ വിവാദം

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിന്റെ പേരിലാണ് രാഷ്ട്രീയ വിവാദം കത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അമിത് ഷായ്ക്ക് കത്തയച്ചതെന്നത് ചൂണ്ടികാട്ടി പ്രതിപക്ഷം വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഷായെ ക്ഷണിച്ചതിന് പിന്നലെ ഗൂഢലക്ഷ്യമെന്തെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. ലാവലിനാണോ സ്വര്‍ണക്കടത്താണോ ക്ഷണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.

വള്ളംകളിക്ക് മുഖ്യമന്ത്രിയെയാണ് മുഖ്യാതിഥിതിയായി നിശ്ചയിച്ചിരുന്നതെന്നും അതെങ്ങനെ മാറി മറിഞ്ഞെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി സംഘടകസമിതി നിര്‍വാഹക സമിതി അംഗം എ എ ഷുക്കൂറും രംഗത്തെത്തി. ലാവലിന്‍ കേസും അമിത്ഷാക്കുള്ള ക്ഷണവും താരതമ്യംചെയ്ത് വി ടി ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് സ്വാഭാവികം എന്ന അടിക്കുറിപ്പോടെയായിരുന്നു. കഴിഞ്ഞ 23 നാണ് കേന്ദ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്. അടുത്തമാസം മൂന്നിന് കോവളത്ത് ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണാമേഖലാ കൗണ്‍സില്‍ യോഗംനടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങിനായി അമിത് ഷായും കേരളത്തിലെത്തും. യോഗത്തിന് ശേഷം വള്ളംകളിയില്‍ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

അതേസമയം അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.