ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകും ; അമിത് ഷാ

രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലും താമരവിരിയും . തിരുവനന്തപുരത്തു കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിക്കാണെന്നും അദ്ദേഹം പറയുന്നു. കേരള ജനതയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന അമിത് ഷാ പത്മനാഭ സ്വാമിയുടെ മണ്ണില്‍ പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ രാഷ്ട്ര ബോധം മാത്രം പോര, രക്തസാക്ഷിയാകാനുള്ള ധൈര്യം കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ കാലത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത്ര പരിഗണന കിട്ടിയിരുന്നോ ?,മന്ത്രിസഭയിലടക്കം കൂടുതല്‍ പട്ടികജാതിക്കാരെ നരേന്ദ്ര മോഡി ഉള്‍പ്പെടുത്തി.കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും വോട്ടിനു വേണ്ടി മാത്രമാണ് പട്ടികജാതിക്കാരെ ഉപയോഗിച്ചത്. ദരിദ്രര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ദളിത് വിഭാഗത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതയെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നത്. അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും വേദിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി.