വടക്കാഞ്ചേരി പീഡനക്കേസ് അവസാനിപ്പിക്കുവാന്‍ പോലീസ് നീക്കം ; സംഭവം കെട്ടിച്ചമച്ചത് എന്ന് സംശയം

തൃശൂര്‍ : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ചാനലുകള്‍ക്ക് മുന്‍പില്‍ വന്നു പീഡനത്തിന് ഇരയായ തനിക്ക് പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ല എന്ന് ഒരു യുവതി കരഞ്ഞു പറഞ്ഞത് ഞെട്ടലോടെയാണ് കേരള ജനത കണ്ടത്. എന്നാല്‍ വന്‍ വിവാദമായ ആ കേസ് അവസാനിപ്പിക്കുവാനാണ് ഇപ്പോള്‍ കേരളാ പോലീസ് നീക്കം. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെ കേസിലെ നാല് പേരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്.ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി. ഇവരെ കഴിഞ്ഞ മാസം രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് സെന്ററില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണ പരിശോധന ഫലം പുറത്ത് വന്നു എങ്കിലും കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയില്‍ ലഭിച്ചില്ല എന്ന് പോലീസ് പറയുന്നു. അതുമല്ല പരാതിക്കാര്‍ കേസുമായി സഹകരിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജയന്തനുപയോഗിച്ചിരുന്ന ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ കിട്ടിയില്ല.

നുണപരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും, പത്ത് ദിവസം കൂടുമ്പോള്‍ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനാല്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ആലോചനയിലാണ് പൊലീസ്.