ലോക്പാല്‍ എവിടെ; നിരാഹാരം ഉടനെന്ന് മോദിക്ക് അണ്ണാ ഹസാരയുടെ കത്ത്

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധവുമായി പ്രധാനമന്ത്രിക്ക് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ കത്തയച്ചു. അധികാരത്തിലെത്തി മൂന്ന് വര്‍ഷംകഴിഞ്ഞിട്ടും നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയ ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വീണ്ടും സമരത്തിന് രൂപം നല്‍കുമെന്ന് ഹസാരെ കത്തില്‍ വ്യക്തമാക്കുന്നു. ലോക്പാല്‍ നിയമനം കൂടാതെ ഭക്ഷ്യസുരക്ഷ, കര്‍ഷക ക്ഷേമം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും ഹസാരെ കത്തില്‍ സൂചിപ്പിക്കുന്നു.

അഴിമതി രഹിത ഇന്ത്യയുടെ രൂപീകരണം എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രപരമായ സമരം നടന്നിട്ട് ഇത് ആറ് വര്‍ഷമാവുന്നു. എന്നാല്‍ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ മൂന്നു വര്‍ഷമായി ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താന്‍ സര്‍ക്കാരിനെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല്‍ തന്റെ കത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി നല്‍കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹസാരെ കത്തില്‍ ഓര്‍പ്പിക്കുന്നു.

അഴിമതി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രതലത്തില്‍ ലോക്പാലും, സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നാണ് അണ്ണാ ഹസാരെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാന്‍ മടിക്കില്ലെന്നും, സമരം ആരംഭിക്കുന്ന സ്ഥലവും തീയ്യതിയും അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും അണ്ണാ ഹസാരെ പ്രധാനമന്ത്രി മോദിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിലില്‍ അണ്ണ ഹസാരെയും അരവിന്ദ് കെജ് രിവാളും അടങ്ങിയ സംഘം ഡല്‍ഹിയിലെ റാം ലീലാ മൈതാനിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു.