മഴയ്ക്ക് നേരിയ ശമനം; മുംബൈ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് മടങ്ങുന്നു, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ട മുംബൈ നഗരം തിരിച്ചു പോകുന്നു. 12 വര്‍ഷത്തിനിടയ്ക്ക് പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയ ചൊവ്വാഴ്ച്ച നഗരത്തിന് കനത്ത നാശനഷ്ടമാണ് വരുത്തിവച്ചത്. എന്നല്‍ ബുധനാഴ്ച്ച നേരം പുലര്‍ന്നതോടെ ഗതാഗതം പഴയ തീതിയിലേയ്‌ക്കെത്തി.
ചൊവ്വാഴ്ച്ചയെ അപേക്ഷിച്ച് ചെറിയതോതിലാണ് മഴ ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച്ചത്തെ മഴയില്‍ നഗരത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ തീവണ്ടി ഗതാഗതം പൂര്‍വ്വസ്ഥിതിയിലായിത്തുടങ്ങി.
പല തീവണ്ടികളും വൈകി ഓടുന്നുണ്ടെങ്കിലും തീവണ്ടി ഗതാഗതം ചൊവ്വാഴ്ച്ച്ചത്തെ പോലെ നിശ്ചലമല്ല. അടിയന്തിര ആവശ്യങ്ങളില്ലെങ്കില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പൊതു ജനത്തിന് നല്‍കിയ നിര്‍ദേശം. ബുധനാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 30സെമി മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2005 ജൂലായ് 26ന് ശേഷമുള്ള ഏറ്റവും ശക്തവും ദൈര്‍ഘ്യമേറിയതുമായ മഴയ്ക്കാണ് മുംബൈ ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്.