ദിലീപ് പുറത്തിറങ്ങി; ഇളവ് രണ്ടു മണിക്കൂര്‍ നേരം മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടുമണിക്കൂര്‍ പങ്കെടുക്കാനാണ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

ദിലീപിന്റെ സുരക്ഷക്ക് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.  അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീടിന്റെ കാര്‍ പോര്‍ച്ചിലായിരിക്കും കര്‍മങ്ങള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ കര്‍മങ്ങള്‍ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമെ അനുമതി ലഭിച്ചുള്ളൂ.

രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന നിര്‍ദേശവും പൊലീസിന് ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. ചടങ്ങുകള്‍ രണ്ടുമണിക്കൂറിനകം പൂര്‍ത്തീകരിച്ച് രാവിലെ 10ന് ആലുവ സബ് ജയിലില്‍ തിരിച്ചെത്തിക്കും. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.