ദിലീപിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ പുസ്തകമാകുന്നു; ജയില്‍ ജീവിതമുള്‍പ്പെടെ കഥയെഴുതുന്നത് സലീം ഇന്ത്യ

തൃശൂര്‍: ഈ വര്‍ഷം ജൂണ്‍ 28നു ശേഷം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങങ്ങളെക്കുറിച്ച് പുസ്തകമൊരുങ്ങുന്നു. സലിം ഇന്ത്യയാണ് പുസ്തകമൊരുക്കുന്നത്. ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കിയ എഴുത്തുകാരനാണ് സലിം ഇന്ത്യ.

ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോള്‍ തുറക്കും വരെ സമരം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്കു മുന്നില്‍ ശയനപ്രദക്ഷിണവും നിരാഹാര സമരവും നടത്തിയും സലീം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ദിലീപ് ജയിലിലായ ആദ്യ നാളുകളില്‍ ജയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തയളാണ് സലിം ഇന്ത്യ.

ജൂണ്‍ 28ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 12.30ന് തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ 1.15 വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് അന്വേഷണം സംഘം ദിലീപിനെ ചോദ്യം ചെയ്തത് മുതല്‍ മാറിമറിഞ്ഞ ദിലീപിന്റെ ജീവിതത്തിലെ തുടര്‍ന്നു നടന്ന ഓരോ സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കും.

നടിയെ ആക്രമിച്ച കേസും അതിനെ തുടര്‍ന്ന് ദിലീപിനെതിരെ നടന്ന ഗൂഢാലോചനയും ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും റിമാന്‍ഡില്‍ ആലുവാ സബ് ജയിലില്‍ അടച്ചതും ജാമ്യാപേക്ഷകള്‍ നല്‍കിയതും കോടതി അത് തള്ളിയതും അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തതും ഒപ്പം നിന്നവര്‍ പിറകെ നിന്ന് കുത്തിയതും അടക്കം എല്ലാം വിശദമായി തന്നെ പുസ്തകത്തില്‍ ഉണ്ടാവും.