കേന്ദ്രം ഇന്ധന വില കൂട്ടുന്നത് രാജ്യത്തെ 67 ശതമാനം ആളുകള്‍ക്കു ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ : അല്‍ഫോണ്‍സ് കണ്ണന്താനം

രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് പണം ആവശ്യമുണ്ട് അതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടുന്നത് എന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പെട്രോള്‍ വില വര്‍ധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം സര്‍ക്കാരിന് അറിയാവുന്നതാണ്. എന്നാല്‍ ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും കണ്ണന്താനം പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. അവര്‍ക്ക് വേണ്ടിയാണ് മോദി വില കൂട്ടുന്നത്. പെട്രോളുപയോഗിക്കുന്നവര്‍ അതുകൊണ്ട് തന്നെ നികുതി കൊടുത്തേ പറ്റുവെന്നും കണ്ണന്താനം വ്യക്തമാക്കി. ഭാവിയില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ തീര്‍ച്ചയായും നികുതി കുറയും. പക്ഷെ സംസ്ഥാനങ്ങളൊന്നും അതിനോട് യോജിക്കുന്നില്ല. മദ്യം പെട്രോളിയവും സംസ്ഥാനങ്ങളുടെ നികുതി സംവിധാനത്തില്‍ വരണമെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ നികുതി ഈടാക്കുന്നത് ജനങ്ങളിലേക്ക് എത്തുന്നുണ്ട്. അത് പ്രധാനമനന്ത്രിയോ മന്ത്രിമാരോ കട്ടുമുടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.