ജന്മ ദിനത്തില്‍ മോദിക്ക് ലഭിച്ചത് 68 പൈസയുടെ 400 ചെക്കുകള്‍; അയച്ചത് കര്‍ഷകര്‍, കാരണം ഇതാണ്

ഹൈദരാബാദ്: പിറന്നാള്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിക്ഷേധം. ആന്ധ്രാപ്രദേശിലെ റായലസീമയിലെ കര്‍ഷക്കാരാണ് ഇത്തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഇന്നലെ സെപ്റ്റംബര്‍ 17 ആയിരുന്നു മോദിയുടെ പിറന്നാള്‍. പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കര്‍ഷകരുടെ പിന്നാക്കാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിയാണ് റായലസീമ സഗുനീതി സാധന സമിതി( ആര്‍ എസ് എസ് എസ്) 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ദിനത്തില്‍ അയച്ചുകൊടുത്തതെന്ന് എന്‍.ഡി. ടി. വി റിപ്പോര്‍ട്ട് ചെയ്യുന്നു.

68 പൈസയുടെ നാനൂറ് ചെക്കുകളാണ് പ്രധാനമന്ത്രിക്ക് ഇവര്‍ അയച്ചത്. പ്രകൃതിവിഭവങ്ങള്‍ ധാരാളമായുണ്ടെങ്കിലും രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമ. കൃഷ്ണ, പെന്ന നദികള്‍ സമീപത്ത് കൂടി ഒഴുകുന്നുണ്ടെങ്കിലും കടുത്ത ജലക്ഷാമമാണ് കുര്‍ണൂല്‍, അനന്തപുര്‍, ചിറ്റൂര്‍, കാപാഡ ജില്ലകള്‍ നേരിടുന്നതെന്ന് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. എസ്. എസ്. എസ് പറയുന്നു.

ഞങ്ങള്‍ 68 പൈസയുടെ ചെക്ക് അയച്ച് പ്രതിക്ഷേധം അറിയിച്ചത്. ശ്രദ്ധ ഞങ്ങളിലേക്ക് ലഭിക്കാനുള്ള സൂചകമെന്ന നിലയിലാണെന്ന് ആര്‍. എസ്. എസ്. എസ് കോ കണ്‍വീനര്‍ യേര്‍വ രാമചന്ദ്ര റെഡ്ഡി പറഞ്ഞു. മഴ ലഭിക്കുന്ന കാര്യത്തില്‍ താര്‍ മരുഭൂമിക്കു ശേഷം രണ്ടാമതായാണ് അനന്ത്പുറിന്റെ സ്ഥാനം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗ് മോഹന്‍ റെഡ്ഡിയും റായലസീമയില്‍നിന്നുള്ളവരാണ്. എങ്കിലും അവര്‍ പ്രദേശത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും ആര്‍. എസ്. എസ്. എസ് ആരോപിക്കുന്നു.