സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; വിവാദ സംഭവത്തിലെ പിന്നാമ്പുറ കഥകള്‍ ഇന്നറിയാം

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ ഇന്ന് സമര്‍പ്പിക്കും. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറുക.

ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 2013 ഒക്ടോബര്‍ 26 നാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. രണ്ടുവട്ടം കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ പലരില്‍ നിന്നായി പണം തട്ടിയെന്നാണ് കേസ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു.

സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടേറിയറ്റ് വളയല്‍ സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കമ്മീഷന് രൂപം നല്‍കിയത്. ഉമ്മന്‍ചാണ്ടി കേസിലെ അഞ്ചാം പ്രതിയാണ്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്നും ഒരു എന്‍.ആര്‍.ഐ വ്യവസായിയില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ വ്യവസായിയില്‍ നിന്നും കമ്മീഷന്‍ ലഭിക്കാന്‍ ഇടനിലക്കാരിയായി ഉപയോഗിച്ചെന്നുമാണ് സരിത.എസ്.നായര്‍ കമ്മീഷനു മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷനില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സരിതാ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു.