ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷമാകുമ്പോഴും,വൈദ്യുതിയും വാഹനവും സ്വപ്നമായി അവശേഷിച്ച ഗ്രാമത്തില്‍ ഒടുവില്‍ ബള്‍ബുകള്‍ തെളിഞ്ഞു;വാഹനവുമെത്തി

ഗാഡ്ചരോളി:രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ വെളിച്ചവും വാഹനവും സ്വപ്നത്തില്‍ മാത്രമാണ് കണ്ടിരുന്നത്. കാടിനോട് ചേര്‍ന്ന് തെലുങ്ക് മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഇരുന്നൂറോളം പേര്‍ അടങ്ങിയ ഒരു കൂട്ടം പൗരന്മാര്‍.തങ്ങള്‍ സ്വപ്നത്തില്‍ മാത്രം കണ്ടിരുന്നവ എന്നെങ്കിലും ഒരിക്കല്‍ യാഥാര്‍ഥ്യമാകുമെന്ന് പക്ഷെ അവര്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.അങ്ങനെ കഴിഞ്ഞ ദിവസം ആംദേലി ഗ്രാമവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ഗാഡ്ചരോളിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൂടിയായ രാജ് ആംബ്രിഷാരോ ആത്രം 45 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെലവഴിച്ച് ഇവിടേക്ക് വൈദ്യുതിയും പൊതുഗതാഗതവും എത്തിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പൊതു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം സംയുക്തമായി ജോലികള്‍ പൂര്‍ത്തിയാക്കി.

അങ്ങനെ വെള്ളിയാഴ്ച മുതല്‍ അംബേലിയിലെ ജനങ്ങള്‍ ബള്‍ബുകള്‍ കത്തിച്ചു തങ്ങളുടെ വഴിയിലൂടെ വാഹനം പോകുന്നത് കണ്ട് മതിമറന്ന് സന്തോഷിച്ചു. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി തന്നെ നിര്‍വഹിക്കുകയും ചെയ്തു. ശേഷം പുതിയ റോഡിലൂടെ യാത്ര ചെയ്താണ് മന്ത്രി ഇവിടെ നിന്നും തിരിച്ച് പോയത്.

തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണിപ്പോള്‍ ആംദേലി ഗ്രാമവാസികള്‍.