ഗോധ്ര കൂട്ടക്കൊല: 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗുജറാത്ത് ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: 2002-ല്‍ ഗുജറാത്തിലെ ഗോധ്രയില്‍,സബര്‍മതി എക്‌സ്പ്രസ് ട്രെയിനിനു തീവച്ചു കൂട്ടക്കൊല നടത്തിയ കേസില്‍ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കിക്കുറച്ചു.ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണം.ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2002 ഫെബ്രുവരി 27നായിരുന്നു ഗോധ്രയില്‍ തീവണ്ടിക്ക് അക്രമികള്‍ തീവെച്ചത്. 2011 മാര്‍ച്ച് ഒന്നിനായിരുന്നു ഈ കേസില്‍ പ്രത്യേക കോടതിയുടെ വിധി വന്നത്. 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസില്‍ 63 പ്രതികളെ വെറുതെ വിട്ടു. 11 പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷയും 20പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.. ഇതില്‍ പതിനൊന്നു പേരുടെ വധ ശിക്ഷ ഇന്ന് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.കൊലപാതകം വധശ്രമം കുറ്റകരമായ ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ആരോപിച്ചിരിക്കുന്ന കുറ്റം

സംഭവത്തില്‍ 59 പേര്‍ മരിച്ചു. ആയിരത്തിയിരുന്നൂറോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.