സോളാര്‍ തട്ടിപ്പ്; യുഡിഎഫ് പടുകുഴിയില്‍, നേതാക്കള്‍ പെട്ടു, ക്രിമിനല്‍ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണ്. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നു.

അന്നത്തെ ആഭ്യന്തര – വിജിലന്‍സ് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനാണ് മന്ത്രിസഭാ തീരുമാനം.

സോളര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവ പ്രകടമാണ്.

യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് എടുത്തു. രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ജോസ് കെ മാണി, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഐ.ജി. കെ പത്മകുമാര്‍,ഹൈബി ഈടന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകളാണ് കത്തില്‍ ഉള്ളത്.

ടീം സോളാറിനും സരിത നായര്‍ക്കും വേണ്ടി ഇവര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായും ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായും പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പുറമെ സഹായികളായ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ്, കുരുവിള എന്നിവക്കെതിരെയും കേസെടുക്കും.

ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ച മുന്‍ എം.എല്‍.എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും.കേസ് ഒതുക്കി തീര്‍ക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങള്‍ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കുന്നത്.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി ശ്രമിച്ചു എന്ന ഗുരുതര കണ്ടെത്തലുമാണ് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പുറത്തു വന്നിരിക്കുന്നത്. ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയ്ക്കുമെതിരെ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. സോളാര്‍ റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും.