ഫോം പൂരിപ്പിച്ച് നല്‍കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല ; ഒന്‍പതുവയസുകാരി ആശുപത്രിയുടെ മുന്‍പില്‍ കിടന്ന്‍ പനിച്ചുമരിച്ചു ; സംഭവം എയിംസില്‍

പട്ന : പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം. ബിഹാറിലെ ലക്ഷിസരായി ജില്ലയിലെ കജ് രാ ഗ്രാമവാസിയായ രാംബാലകിനാണ് ആശുപത്രി അധികൃതരുടെ പിടിവാശി കാരണം സ്വന്തം മകളെ നഷ്ടമായത്. ആറുദിവസമായി നീണ്ടുനിന്ന കടുത്തപനിയെ തുടര്‍ന്നാണ് മകള്‍ റൗഷന്‍ കുമാരിയെയും കൊണ്ട് രാംബാലക് എയിംസില്‍ എത്തിയത്. എന്നാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എങ്കില്‍ കൗണ്ടറില്‍നിന്ന് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു കൊണ്ടുവരാന്‍ ആശുപത്രി അധികൃതര്‍ രാംബാലകിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കൗണ്ടറിനു മുന്നില്‍ രാംബാലക് ക്യൂവില്‍ നില്‍ക്കുകയും ചെയ്തു. ഈ സമയം എല്ലാം കുഞ്ഞ് പനിച്ചുവിറച്ച് ആശുപത്രി വരാന്തയില്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുന്ന കാര്യം ഭാര്യ രാംബാലകിനെ അറിയിച്ചു. നീണ്ടവരിയില്‍ ഏറെ പിന്നിലായിരുന്നു രാംബാലകിന്റെ സ്ഥാനം.

ഫോം പൂരിപ്പിച്ചു കിട്ടാന്‍ തന്‍റെ മുന്‍പില്‍ നിന്നവരോട് മാറിത്തരുവാന്‍ അയാള്‍ ആവശ്യപ്പെട്ടുവെങ്കിലും ആരും കേട്ട ഭാവം പോലും കാട്ടിയില്ല. അതുപോലെ കൗണ്ടറിലെ ക്ലര്‍ക്കിനോട് അപേക്ഷിച്ചെങ്കിലും അയാളും രാംബാലകിന്റെ അഭ്യര്‍ഥന ചെവിക്കൊണ്ടില്ല. പകരം ക്യൂ നിന്ന് സമയം ആകുമ്പോള്‍ വന്നാല്‍ മതി എന്നാണു അയാള്‍ പറഞ്ഞത്. അവസാനം ഫോം എല്ലാം പൂരിപ്പിച്ച് മകളുടെ അടുത്ത് എത്തിയ രാംബാലക്ക് കാണുന്നത് മകളുടെ ചേതനയറ്റ ശരീരമാണ്. തുടര്‍ന്ന്‍ കുഞ്ഞിന്‍റെ ശരീരവുമായി തിരികെ പോകാന്‍ ആംബുലന്‍സ് സഹായം പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. അവിടെ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഓട്ടോ റിക്ഷാ സ്റ്റാന്‍ഡ് വരെ മകളുടെ മൃതദേഹം ചുമലിലേറ്റിയാണ് രാംബാലക് കൊണ്ടുപോയത്.

എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല എന്നാണു എയിംസ് അധികൃതര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയതിനു ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെടാറുള്ളുവെന്നാണ് അധികൃതരുടെ വാദം. ആശുപത്രിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സ്വകാര്യ ഏജന്‍സിയിലെ ജോലിക്കാരിയാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.