കരുതിയിരുന്നോളൂ, ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷണം ഉടനെന്ന് ഉത്തരകൊറിയ

പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍. പസഫിക് സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ല. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നും റി യോങ് പറഞ്ഞു.

ഉത്തര കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ ‘നേതാവ്’ തീരുമാനിക്കുമെന്നും ഹോ പറഞ്ഞിരുന്നു.

ഏകാധിപതി കിം ജോങ് ഉന്നിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ല – റി യോങ് പറഞ്ഞു. യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിലവിലില്ല. സൈനിക നടപടിയെക്കുറിച്ചു സംസാരിക്കുകയും അതു പരിശീലിക്കുകയുമാണ് യു.എസ്. എല്ലാ മാര്‍ഗത്തിലൂടെയും ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് അവരുടെ ശ്രമം. ഇവയിലൂടെ ഞങ്ങളെ വരുതിയിലാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ അമേരിക്കക്ക് തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയ ആണവ ഗവേഷണവും പരിശീലനവും കാലങ്ങളായി തുടര്‍ന്നുവരികയാണ്. ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തര കൊറിയ തയാറായാല്‍ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും. 1980ല്‍ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുന്‍പു നടത്തിയതെല്ലാം ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളായിരുന്നു.

കഴിഞ്ഞ മാസം 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അവര്‍ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച അണുബോംബ് പരീക്ഷിച്ച്, രണ്ടിന്റെയും കൃത്യത ഉറപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും ഏതെങ്കിലും താരത്തില്‍ സാങ്കേതികപ്പിഴവുണ്ടായാല്‍ മഹാദുരന്തത്തില്‍ കലാശിക്കാനുള്ള സാധ്യതയേറെയാണെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.