കോടിയേരി കയറിയ കൂപ്പറിന്റെ രജിസ്‌ട്രേഷനും വ്യാജം ; പണം ലാഭിക്കാന്‍ സര്‍ക്കാരിനെയും പറ്റിച്ചു

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍റെ വിവാദങ്ങള്‍ തീരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ജനജാഗ്രതാ മാര്‍ച്ചിന്റെ ഇടയിലാണ് കൊടുവള്ളിയില്‍ വെച്ച് അദ്ധേഹം 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിക്കുകയായിരുന്നു. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ട് ആണ് ആ വാഹനത്തിന്റെ ഉടമ. എന്നാല്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാത്രുഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്.

എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. ഇയാളുടെ വീടിന്‍റെ അഡ്രസ്സിലാണ് ഫൈസല്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.