പട്ടേല്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല; പക്ഷെ മുന്‍ സര്‍ക്കാരുകള്‍ പട്ടേലിനെ അവഗണിച്ചുവെന്ന് മോദി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യക്കു നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയെ ഒന്നിപ്പിച്ചതിന്റെ പ്രധാന ശില്‍പി സര്‍ദാര്‍ പട്ടേലാണ്. സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും മറക്കാനാകില്ല. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ പട്ടേലിനെ ഓര്‍ത്തില്ലെന്നു കോണ്‍ഗ്രസിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു. വെല്ലുവിളികളില്‍നിന്നു രാജ്യത്തെ സംരക്ഷിക്കാന്‍ പട്ടേല്‍ മുന്‍ക്കൈയെടുത്തു.രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നു മോദി ആഹ്വാനം ചെയ്തു.

ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.