മത്സരം ഒന്ന് മലയാളികള്‍ മൂന്ന്; ഐ എസ് എല്ലിലെ ഇന്നത്തെ മത്സരത്തില്‍ മാറ്റുരക്കാന്‍ മൂന്നു മലയാളിത്തത്താരങ്ങള്‍ കളത്തില്‍

ഐ.എസ്.എല്‍ ആവേശത്തിന് തുടക്കമായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍. ഉദ്ഘാടനമത്സരം അല്‍പ്പം വിരസമായിരുന്നെങ്കിലും ഇനിയുള്ള മത്സരങ്ങള്‍ ആവേശം അലതല്ലുന്നതാകാണെ എന്നാണു ഏവരുടെയും പ്രാര്‍ത്ഥന.

കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കഴിഞ്ഞെങ്കിലും ഇന്ന് ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ്-ജംഷദ്പൂര്‍ എഫ് സി മത്സരം മലയാളികള്‍ക്ക് കാണാതിരിക്കാനാവില്ല.കാരണം മലയാളികളുടെ പ്രിയ താരങ്ങളായ മൂന്നുപേരുടെ സാന്നിദ്ധ്യമാണ് മത്സരം കേരളത്തിനും പ്രിയപ്പെട്ടതാക്കുന്നത്.ഏവരും ഉറ്റുനോക്കുന്നത്. ജംഷദ്പൂര്‍ എഫ് സിയുടെ നെടുംതൂണായ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വലകാക്കാന്‍ ഇറങ്ങുന്ന കോഴിക്കോട് സ്വദേശി ടി പി രഹ്നേഷ്, ഒപ്പം അനസിന്റെ പിന്‍ഗാമി ആകുമെന്ന് കരുതപ്പെടുന്ന തിരൂരിന്റെ താരം ഹക്കുവും.

പ്രീസീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹക്കു ഇന്ന് സെന്റര്‍ ബാക്കായി ആദ്യ ഇലവനില്‍ ഉണ്ടാകും എന്നു തന്നെയാണ് കരുതപ്പെടുന്നത്. ഹക്കുവിന്റെ ഐ എസ് എല്‍ അരങ്ങേറ്റം കൂടിയാകും ഇന്ന്. ടി പി രഹ്നേഷ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെ പരിചിത മുഖമാണ്. ഈ സീസണ നോര്‍ത്ത് ഈസ്റ്റിന്റെ ഒന്നാം ഗോള്‍ കീപ്പറും രഹ്നേഷ് ആകും.

കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന അനസ് എടത്തൊടിക തന്നെയാണ് ഐ എസ് എല്ലിലെ പുതുമുഖക്കാരായ ജംഷദ്പൂരിന്റെ നെടുംതൂണ്‍. മലയാളി താരങ്ങള്‍ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്‌സിന് പരിചിതമായ പലമുഖങ്ങളും ഉണ്ട് ഇന്നത്തെ മത്സരത്തില്‍. ജംഷദ്പൂര്‍ എഫ് സിയില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ബെല്‍ഫോര്‍ട്ട്, മെഹ്താബ്, ഫറൂഖ് ചൗധരി എന്നിവരും ഒപ്പം പരിശീലകരുടെ കൂട്ടത്തില്‍ സ്റ്റീവ് കോപ്പലും ഇഷ്ഫാഖ് അഹമ്മദും ഉണ്ട്.

ഇന്നലെ നടന്ന ഉദ്ഘാട മത്സരത്തിലും മൂന്നു മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. റിനോ ആന്റോയും സി കെ വിനീതും ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ പ്രശാന്ത് സബ്സ്റ്റിട്യൂട്ട് ആയും ഇന്നലെ കളത്തില്‍ ഇറങ്ങി.