ഐഎസ്എല്‍ ആവേശപ്പോരില്‍ ഇന്ന് ഡല്‍ഹിയും പൂനെയും നേര്‍ക്ക് നേര്‍; ഗോള്‍ മഴ പ്രതീക്ഷിച്ച് ആരാധകര്‍

രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഐ.എസ്.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. നാലാം സീസണില്‍ 8 ടീമുകള്‍ ഇതുവരെ കരുത്ത് തെളിയിച്ചപ്പോള്‍ ഡെല്‍ഹിയുടെയും പൂനയുടെയും ശക്തി എത്രത്തോളമാണെന്ന് ഇന്നറിയാം.

പൂനയുടെ തട്ടകത്തില്‍ വച്ച് നടക്കുന്ന മത്സരം രാത്രി 8 മണിക്കാണ് ആരംഭിക്കുക. കടലാസില്‍ ഇരു ടീമും ശക്തരാണ്. കളത്തിലിറങ്ങുമ്പോളറിയാം ആരാണ് കൂടുതല്‍ കേമനെന്ന് കളത്തിലിറങ്ങുമ്പോള്‍ അറിയാം.ആദ്യ രണ്ടു മത്സരങ്ങള്‍ വിരസ സമനിലയായിരുന്നെങ്കില്‍ പിന്നീട് നടന്ന രണ്ടു മത്സരങ്ങള്‍ ആവേശപ്പോരാട്ടമായിരുന്നു.അതിന്റെ തുടര്‍ച്ചയാകണേ ഇന്നത്തെ മത്സരവുമെന്ന പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ പ്രേമികളും.

ഡല്‍ഹിയും പൂനയും ഐ.എസ് എല്ലില്‍ ഇതുവരെ ഏറ്റുമുട്ടിയത് 6 തവണയാണ്. ഇതില്‍ മൂന്നു തവണയും ജയം ഡെല്‍ഹിക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് പൂനയ്ക്ക് ജയിക്കാനായത്. രണ്ടു മത്സരങ്ങള്‍ സമനിലയിലാവുകയും ചെയ്തു.

പൂനെ സിറ്റി എഫ്.സി

മുന്നേറ്റ താരങ്ങളാണ് പൂനയുടെ കരുത്ത്.കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കു വേണ്ടി ബൂട്ടണിഞ്ഞ കീന്‍ ലൂയിസും. ഗോള്‍ഡന്‍ ബൂട്ട് ജേതാവ് മാഴ്‌സളീഞ്ഞോയും ഇത്തവണ പൂനയ്‌ക്കൊപ്പമാണ്. ഇവരെ തളക്കുക എന്നത് ഡല്‍ഹിക്ക് തലവേദനയുണ്ടാക്കുന്ന വസ്തുതയാണ്. 3-4-3 ഫോര്‍മേഷനിലാകും പൂനെ കളത്തിലിറങ്ങുക.ആക്രമമാണ് നയമെന്ന് വ്യക്തം.

ഡല്‍ഹി എഫ്.സി

4-2-3-1 ഫോര്‍മേഷനിലാകും ഡല്‍ഹി അണിനിരക്കുക. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാഴ്‌സലിഞ്ഞോയും കെയ്ന്‍ ലൂയിസും എതിര്‍പ്പാളയത്തിലാണെന്നത് ഡല്‍ഹി മറക്കുന്നില്ല. അതുകൊണ്ടു തന്നെ ഗോളടിക്കുക ജയിക്കുക എന്നതാണ് ഡല്‍ഹിയുടെ തന്ത്രം. മാഴ്‌സലിഞ്ഞോ ക്ലബ് വിട്ട ക്ഷീണം തീര്‍ക്കാന്‍ ഗോവയുടെ സ്റ്റാര്‍ പ്ലയെര്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ടീമിലെത്തിച്ചാണ് ഡല്‍ഹി പകരം വീട്ടിയത്. റോമിയോയെ കൊണ്ട് വന്നത് ടീമിന് ഗുണം ചെയ്തുവോയെന്നറിയാന്‍ മത്സരം തുടങ്ങുന്നതുവരെ കാത്തിരിക്കണം.