മാന്‍ എന്ന് കരുതി നിറയൊഴിച്ചത് യുവതിയുടെ മാറിലേക്ക്

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: പെന്‍സില്‍വാനിയ അതിര്‍ത്തിയിലെ ഷെര്‍മണില്‍ നാല്പതു വയസ്സുള്ള റോസ്‌മേരി ബുധനാഴ്ച വൈകീട്ട് നായയുമായി നടക്കാനിറങ്ങിയതായിരുന്നു. വേട്ടക്കാരന്‍ തോമസ് ജസലോസ്‌ക്കിയുടെ ദൃഷ്ടിയില്‍ ദൂരെ എന്തോ അനങ്ങുന്നതു പോലെ തോന്നി. പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു. മാനെന്ന് തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് നേരെ ചെന്ന് തറച്ചത് റോസ്‌മേരിയുടെ മാറിലായിരുന്നു. നായയുടെ കുരയും, നിലവിളിയും കേട്ടു ഓടിചെന്ന നായാട്ടുക്കാരന്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റോസ്‌മേരിയെയാണ്. സ്ഥലത്തുനിന്ന് മാറാതെ പ്രാഥമിക ചികിത്സ നടക്കുന്നതിനിടെ പോലീസിനേയും വിളിച്ചു വിവരം അറിയിച്ചു.

കുതിച്ചെത്തിയ പോലീസ് റോസ്‌മേരിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് വരുന്നതും, തന്റെ നായയുടെ കുരയും കേട്ട് തൊട്ടടുത്തുണ്ടായിരുന്ന ഭര്‍ത്താവ് ജെയ്മിയും ഇതിനകം സംഭവസ്ഥലത്തു എത്തിച്ചേര്‍ന്നിരുന്നു. ജയ്മിയും ഭാര്യക്കൊപ്പം ആശുപത്രിയില്‍ എത്തി.

ഹൃദയഭേദകവും, അപ്രതീക്ഷിതവുമായ സംഭവമാണിതെന്ന് കൗണ്ടി ഷെറിഫ് ജൊ ജിറാസ് പറഞ്ഞു. വേട്ടയാടാന്‍ എത്തുന്നവര്‍ ആ പ്രദേശങ്ങളില്‍ ജനങ്ങളും ഉണ്ടായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും, വേട്ടക്കാര്‍ക്ക് ഈ വിഷയത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും ചീഫ് പറഞ്ഞു.

സൂര്യാസ്തമയത്തിന് 40 മിനിട്ടിനു ശേഷം നായാട്ട് അനുവദിക്കുന്നതല്ലെന്ന നിയമം നിലവിലിരിക്കെ, സംഭവം നടന്നതു സമയം കഴിഞ്ഞിട്ടായിരുന്നുവെന്നത്. കുറ്റകരമാണെന്നും വിശദമായ പഠനത്തിനുശേഷം വേട്ടക്കാരന്റെ പേരില്‍ നടപടിയെടുക്കണമോ എന്ന് തീരുമാനിക്കുമെന്നും ചീഫ് പറഞ്ഞു.