ഗുജറാത്ത് എന്റെ ആത്മാവും,ഭാരതം പരമാത്മാവാണെന്നും മോദി; കോണ്‍ഗ്രസ്സിന് രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: ഗുജറാത്ത് എന്റെ ആത്മാവും, ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭുജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. താന്‍ ഗുജറാത്തിന്റെ മകനാണെന്നും ആരെങ്കിലും മകനെ അപമാനിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് മാപ്പുനല്‍കുമോയെന്നും മോദി ചോദിച്ചു.

കോണ്‍ഗ്രസ്സിനെ കടുത്ത ഭാഷയില്‍ ആക്രമിച്ച മോദി പട്ടേല്‍ വിഭാഗത്തെയും ഗുജറാത്ത് ജനങ്ങളെ കൈയിലെടുക്കാന്‍ പോന്ന പരാമര്‍ശങ്ങളുടെ കൈയ്യടി നേടി. പാക് കോടതി ഒരു തീവ്രവാദിയെ വിട്ടയച്ചത് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുകയാണ്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ഇതേപോലെയാണ് പാക് അധീന കശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ അവിശ്വസിച്ച് ചൈനീസ് അംബാസിഡറിന്റെ വാക്കിനെ വിശ്വസിച്ചത്. 2008 ല്‍ മുംബൈയിലും 2016 ല്‍ ഉറിയിലും ഭീകരാക്രമണമുണ്ടായി. ഇതിനോട് എങ്ങനെയാണ് രാജ്യം പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. അവരുടെയും നമ്മുടെയും സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലില്‍ കോണ്‍ഗ്രസുകാര്‍ സന്തോഷവാന്‍മാരല്ല. അവര്‍ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ എനിക്കവരോട് ഒന്നേ പറയാനുള്ളു, ഞാന്‍ വളര്‍ന്നത് സര്‍ദാര്‍ പട്ടേലിന്റെ മണ്ണിലാണ്. സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. രാജ്യം കൊള്ളയടിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല- മോദി പറഞ്ഞു.ഞങ്ങള്‍ അധികാരത്തിനുവേണ്ടിയല്ല മറിച്ച് 125 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ സര്‍ദാര്‍ പട്ടേലിനെ അപമാനിച്ചവരാണ്. ഗുജറാത്തിലെ ജനങ്ങള്‍ അതൊക്കെ ക്ഷമിച്ചു. എന്നാല്‍ ഇനിയും അവരുടെ അഭിമാനത്തിനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ സഹിഷ്ണുതയോടെയിരിക്കില്ലെന്നും മോദി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് വികസനവും കുടുംബ വാഴ്ചയും തമ്മിലുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് ഒരിക്കലും ഗുജറാത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ചെളിവാരിയെറിഞ്ഞതിന് നന്ദിപറയുന്നു, എന്തുകൊണ്ടെന്നാല്‍ താമര വളരുന്നത് ചെളിയിലാണെന്നും അതിനാല്‍ തനിക്കെതിരെ കൂടുതല്‍ ചെളിവാരിയെറിഞ്ഞാലും താന്‍ അത് കണക്കിലെടുക്കില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ എന്തൊക്കെ നേട്ടമാണോ തനിക്കുണ്ടായത് അതിനൊക്കെ കാരണം ഗുജറാത്താണ്. ചില ആളുകള്‍ ഇവിടെ നിരാശ പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ അത് നിര്‍ത്തണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന് നീതിയോ, നിയതിയോ നേതാവോ ഇല്ലെന്നും മോദി ആരോപിച്ചു.