കേരളംകാണാന്‍ 5600 കിലേമീറ്റര്‍ താണ്ടി മംഗോളിയയില്‍നിന്നൊരു അപൂര്‍വ്വ വിരുന്നുകാരന്‍

ദേശാടനപ്പക്ഷികളുടെയും പക്ഷിനിരീക്ഷകരുടെയും വികാരകേന്ദ്രമായ കണ്ണൂരിലെ മാടായിപ്പാറയില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍ എന്നറിയപ്പെടുന്ന മംഗോളിയന്‍ പരുന്തിനെ കണ്ടെത്തി. നവംബര്‍ 19ന് ജയന്‍ തോമസ് എന്ന പക്ഷി നിരീക്ഷകനാണ് ഈ മംഗോളിയന്‍ പ്രാപ്പിടിയനെ ഇവിടെ കണ്ടെത്തിയത്. പക്ഷി ശസ്ത്രജ്ഞരായ സി ശശികുമാറും ജെ പ്രവീണും സ്ഥിരീകരണം നടത്തുകയും ചെയ്തു.

കേരളത്തില്‍ മുമ്പ് കാലത്ത് ചിലയിടങ്ങളില്‍ ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മാടായിപ്പാറയില്‍ കാണുന്നത്. മംഗോളിയയില്‍ കണ്ടുവരുന്ന അമുര്‍ ഫാല്‍ക്കണ്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ദേശാടനം തുടങ്ങുക. 5600 കിലേമീറ്റര്‍ താണ്ടി ഇവറ്റകള്‍ ആദ്യം വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ എത്തിച്ചേരുകയും പിന്നീട് 22000 കിലോമീറ്റര്‍ താണ്ടി ദക്ഷിണാഫ്രിക്കയിലും പോയാണ് മംഗോളിയയിലേക്ക് തിരിച്ചു പറക്കുക. സാധാരണ പരുന്തുകളെപ്പോലെ മംഗോളിയന്‍ പരുന്തുകളും മാംസാഹാരപ്രിയരാണ്. ചെറുപ്രാണികളെയും ചിതലുകളെയും തിന്നാണ് ഇവറ്റകളുടെ ജീവിതം.

മാടായിപ്പാറയുടെ പ്രകൃതി വലിയ ഭീഷണിയാണ് നേരിടുന്നത് പക്ഷികളുടെ ആവാസങ്ങളും തകരാറിലാക്കിയിട്ടുണ്ട്. പാറയിലെ ക്ഷേത്രത്തില്‍ നിന്ന് രാവിലെയും വൈകീട്ടും മൈക്കിലൂടെയുള്ള പാട്ടുകള്‍ ഇവിടുത്തെ വലിയ ശബ്ദമലിനീകരണമാണ്. പക്ഷികളെ പാറയില്‍ നിന്ന് അകറ്റുന്നതിന് ഇതും ഒരു പ്രധാനകാരണമാണന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. നാഗലാന്റില്‍ വ്യാപകമായി ഈ പക്ഷികളെ ഇറച്ചിക്കും മറ്റും വേട്ടയാടിയതിനാല്‍ 2011ല്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.