പ്രസവവേദനയുമായെത്തിയ ആദിവാസിയുവതിയെ ആശുപത്രി അധികൃതര്‍ തടഞ്ഞു; പ്രസവിച്ചത് ഓടയില്‍

കോറാപുത്ത്: മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ ആദിവാസി സ്ത്രീ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്തുള്ള ഓടയില്‍ പ്രസവിച്ചു. ഒഡീഷയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ദയാനാ മുദുലി എന്ന 30 കാരിക്ക് കോറാപുത്തിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജ് അധികൃതരാണ് ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് ആശുപത്രിക്ക് പുറത്തുള്ള രണ്ടരയടി താഴ്ചയുള്ള ഓടയില്‍ ഇവര്‍ പ്രസവിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ഉടന്‍ തന്നെ പ്രത്യേക വാര്‍ഡിലേക്കും അമ്മയെ ജനറല്‍ വാര്‍ഡിലേക്കും മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.യാനിഗുഡാ ഗ്രാമത്തില്‍ നിന്നുള്ള നിറഗര്‍ഭിണിയായ യുവതി മാതാവിനും സഹോദരിക്കുമൊപ്പം വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ എത്തിയത്. ഹോസ്പിറ്റലില്‍ അസുഖമായി കിടക്കുന്ന ഭര്‍ത്താവ് രഘു മുദുലിയെ കാണാനായിരുന്നു വന്നത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ദയാനാ മുദുലിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവരെ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്നായിരുന്നു യുവതിക്ക് ഓടയില്‍ പ്രസവിക്കേണ്ടി വന്നത്.അതേസമയം ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നഴ്‌സ് വിളിക്കുമ്പോള്‍ തന്നെ പ്രസവം നടന്നതായിട്ടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ രഥ് പറയുന്നത്. എന്തെങ്കിലും തയ്യാറെടുപ്പ് നടക്കുമ്പോള്‍ തന്നെ പെട്ടെന്ന് പ്രസവം നടന്ന കേസായിരുന്നെന്നും യുവതി ആശുപത്രിയിലെ ആരേയും തന്നെ പ്രസവവുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെക്കപ്പിനോ മറ്റോ സമീപിച്ചിരുന്നില്ല എന്നും പറയുന്നു.