കുരിശുമല സന്ദര്‍ശനം പോലീസ് തടഞ്ഞു; ബോണക്കാട് വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷം

നെയ്യാറ്റിന്‍കര: തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ.

പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തിവീശിയതോടെ ജനക്കൂട്ടം പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. ഇതോടെ പോലീസും തിരിച്ച് കല്ലെറിഞ്ഞു.തുടര്‍ന്ന് ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി.

ലാത്തിച്ചാര്‍ജിലും കല്ലേറിലും പോലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളാണ് കുരിശുമല സന്ദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.ബോണക്കാട് കുരിശു മലയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

ഇത് കയ്യേറ്റഭൂമിയാണെന്ന് ആരോപിച്ചാണ് ഇവിടുത്തെ കുരിശുകളും ആരാധനയ്ക്കായി സ്ഥാപിച്ചിരുന്ന അള്‍ത്താരയും തകര്‍ത്തത്.ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വിലക്കിയിരുന്നു.വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യവെള്ളിയാഴ്ചയില്‍ വിശ്വാസികള്‍ കുരിശുമല യാത്ര നടത്താറുണ്ട്. എന്നാല്‍ കുരിശ് തകര്‍ത്തത് വനംവകുപ്പല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.