അഫ്ഗാനില്‍ അന്താരാഷ്ട്ര ഹോട്ടലിന് നേരെ ഭീകരാക്രമണം ; വെടിവെപ്പ് ഇപ്പോഴും തുടരുന്നു

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര ഹോട്ടല്‍ സമുച്ചയത്തിനു നേരെ ഭീകരാക്രമണം. തോക്കുകളുമായെത്തിയ നാല് ചാവേറുകളാണ് ഹോട്ടലിലെ താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. മുംബൈയില്‍ താജ് ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് സമാനമായ സ്ഥിതിവിശേഷന്മാണ് കാബൂളില്‍ അരങ്ങേറുന്നത്. രാജ്യത്തെ പ്രധാന ഹോട്ടല്‍ സമുച്ചയങ്ങളിലൊന്നില്‍ ഭീകരര്‍ നുഴഞ്ഞുകയറി താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് ചാവേറുകളാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇപ്പോഴും തുടരുകയാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അക്രമികളുടെ പക്കല്‍ തോക്കും റോക്കറ്റ് ലോഞ്ചറുകളും ഉള്ളതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് അഫ്ഗാന്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ തന്ത്രപ്രധാന സ്ഥലത്തുള്ള ഹോട്ടലില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ മൂന്നാം നിലയ്ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് നടക്കുന്ന ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ 40 ലേറെ പേര്‍ കഴിഞ്ഞ ദിവസം ഹോട്ടലില്‍ എത്തിയിരുന്നു. ഇവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അക്രമികളില്‍ രണ്ടുപേരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു.