ഐപിഎല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തില്‍ത്തന്നെ ആവേശമൊരുക്കി ബിസിസിഐ; കപ്പടിക്കാന്‍ കച്ചമുറുക്കി ടീമുകള്‍

ഐപിഎല്ലിന്റെ 11ാം എഡിഷന്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഒന്‍പത് നഗരങ്ങളിലായി 51 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏപ്രില്‍ ഏഴ് ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.മെയ് 27ന് ഇതേ വേദിയില്‍ തന്നെയാണ് ഫൈനല്‍ മത്സരവും നടക്കുക.

വിലക്കിന് ശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ ആദ്യ മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏപ്രില്‍ ഒന്‍പതിന് കളിക്കും.കിങ്സ് ഇലവന്‍ പഞ്ചാബ് ഒഴികെ ബാക്കിയുള്ള ടീമുകള്‍ എല്ലാം തങ്ങളുടെ ഏഴ് മത്സരങ്ങളും ഹോം സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവയ്ക്കെതിരേയുള്ള പഞ്ചാബിന്റെ മത്സരങ്ങള്‍ ഇന്‍ഡോറിലും ബാക്കിയുള്ളവ മൊഹാലിയിലുമായാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ടീമുകളുടെ എതിര്‍പ്പ് പരിഗണിച്ച് മത്സരക്രമങ്ങളില്‍ വരുത്തിയ മാറ്റം ബിസിസിഐ പിന്‍വലിച്ചു. രാത്രി 8 മണിക്കും, വൈകിട്ട് 4 മണിക്കും തന്നെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി 7 മണി, വൈകിട്ട് 5.30 എന്നീ സമയങ്ങളില്‍ മത്സരം ആരംഭിക്കാമെന്ന സ്റ്റാര്‍ സ്പോട്സിന്റെ നിര്‍ദേശത്തെ ടീമുകള്‍ എതിര്‍ത്തിരുന്നു.

മത്സരത്തിന്റെ ഫിക്സചര്‍ കാണാം ഇവിടെ