നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഷുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

സഭ ആരംഭിച്ചപ്പോള്‍ത്തന്നെ സഭയ്ക്ക് പുറത്തുനടക്കുന്ന ചില കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ടെന്ന് രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചു. സഭാ നടപടികള്‍ പോലെതന്നെ സംസ്ഥാനത്ത നടക്കുന്ന കൊലപാതക വിഷയങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അതിനാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നെന്നും എന്നാല്‍ ഈ വിഷയങ്ങള്‍ ശൂന്യ വേളയില്‍ ഉന്നയിക്കാമെന്നും അതിനാല്‍ ചോദ്യോത്തര വേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇത് അംഗീരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തര വേള അവസാനിക്കുന്നതുവരെ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ഇന്നലെ ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ മുഖം മറച്ച് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഇത് ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും ഇത്തരമൊരു സ്ഥിവിശേഷം ഇന്ന് ഉണ്ടാവരുതെന്നുമുള്ള സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ചാണ് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ സഭയില്‍നിന്ന് ഇങ്ങിപ്പോകുന്ന പ്രതിഷേധ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായത്.