അമേരിക്കയുടെ വഴിയെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി കര്‍ശന വിസാ നിയന്ത്രണവുമായി ഓസ്‌ട്രേലിയയും

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയായി അമേരിക്ക കൊണ്ടുവന്ന കര്‍ശന വിസ ചട്ടങ്ങള്‍ പിന്തുടര്‍ന്ന് ഓസ്ട്രേലിയയും. ഓസ്ട്രേലിയയില്‍ ജോലിക്കെത്താന്‍ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ചിരുന്ന457 കാറ്റഗറി വിസ സംവിധാനം ഓസ്ട്രേലിയ റദ്ദാക്കി. പകരം താല്‍ക്കാലിക വിസയായ ടി എസ് എസ് (ടെമ്ബററി സ്‌ക്കില്‍ ഷോട്ടേജ്) എന്ന പുതിയ കാറ്റഗറി ആരംഭിച്ചു. രണ്ടു വര്‍ഷവും നാലു വര്‍ഷവുമാണ് പുതിയ വിസയുടെ കലാവതി. അതുകൊണ്ടു തന്നെ രാജ്യത്തു സ്ഥിര താമസത്തിനുള്ള അനുമതി ഇവര്‍ക്കു ലഭിക്കില്ല. ഓസ്ട്രേലിയയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയാണ്.

457 കാറ്റഗറി വിസ അനുസരിച്ചു രാജ്യത്ത് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥിരമായി താമസിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിരിക്കുന്നത്. 457 കാറ്റഗറി വിസ ഉപയോഗപ്പെടുത്തിയിരുന്നവരില്‍ 22 ശതമാനവും ഇന്ത്യക്കാരായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഏറെ തിരിച്ചടിയാകുന്നതും ഇന്ത്യക്കാര്‍ക്കാണ്. അതുപോലെ സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയില്‍ എത്തി പിന്നീട് ജോലിയില്‍ പ്രവേശിച്ചിരുന്ന പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാകുന്ന തീരുമാനവും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഓസ്ട്രേലിയന്‍ സര്‍വകലാശാല കളില്‍ നിന്നു ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എല്ലാവര്‍ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ രണ്ടു വര്‍ഷം മുന്‍പരിചയം വേണം എന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.