പാര്‍ലമെന്റ് സ്തംഭനം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപവാസം ഇന്ന്

 തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം. മോദിയെ കൂടാതെ മറ്റു ബിജെപി എം പിമാരും ഉപവാസം നടത്തുന്നുണ്ട്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും തടസപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രതിഷേധം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. തമിഴ്‌നാട്ടില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അടക്കം ഔദ്യോഗിക ജോലികള്‍ക്കു അവധി നല്‍കാതെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം.

ദളിത് വിഷയത്തില്‍ സ്വന്തം എം പിമാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ പ്രതിഷേധിച്ച് പ്രതിഛായ വീണ്ടെടുക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അതേസമയം ഉപവാസ സമരം ഫോട്ടോയെടുക്കാനുള്ള പ്രദര്‍ശനം മാത്രമാണെന്നും മോദി സന്യാസത്തിനാണ് പോകേണ്ടതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഹുബ്ലിയില്‍ രണ്ട് മണിക്കൂര്‍ ധര്‍ണ നടത്തി പ്രതിഷേധിക്കും. പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയതിനാലാണ് ഉപവാസം ധര്‍ണയായത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും ഉപവാസ സമരത്തില്‍ പങ്കെടുക്കും. കേന്ദ്രന്ത്രിമാരും ബിജെപി എംപിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപവാസമിരിക്കും.