കാബൂളില്‍ സ്ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു

അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് ആദ്യം ലഭിക്കുന്ന സൂചനകള്‍.

ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ഇന്ന് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി. രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് സ്ഫോടന പരമ്പരകള്‍ ഉണ്ടായിരിക്കുന്നത്.