ഭരണപരാജയം മറയ്ക്കാന്‍ 16 കോടി ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാരിന്റെ ഒരു മാസം നീളുന്ന വാര്‍ഷിക ആഘോഷങ്ങള്‍
തിരുവനന്തപുരം : ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്ന സാമ്പത്തിക ബുദ്ധിമുട്ടില്‍ പല പദ്ധതികളും ഇഴയുന്ന സമയം സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാന്‍ 16 കോടി ധൂര്‍ത്തടിച്ച് വാര്‍ഷിക ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് പിണറായി സര്‍ക്കാര്‍. പിണറായിവിജയൻ സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം കുറിക്കും . സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന് ധനമന്ത്രി സ്ഥിരം പല്ലവി ഉരുവിടുന്ന സമയം തന്നെ 16 കോടി രൂപയാണ് വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത്…
മേയ് 31വരെ വിപുലമായ പരിപാടികളോടെ വാര്‍ഷികം ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് പ്രചാരണ പരിപാടികളുടെ ചുമതല.പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഈമാസം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും വിവിധ നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും.
നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് പാഠപുസ്തകവും എല്‍.പി, യു.പി. ക്ലാസുകളിലെ കുട്ടികള്‍ക്ക് യൂണിഫോമും വിതരണംചെയ്യും. 40 ലക്ഷം കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഭരണവികസനം ഉള്‍ക്കൊള്ളിച്ച കത്തും വൃക്ഷത്തൈയും വിത്തും വിതരണംചെയ്യും. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഔപചാരികമായ ആഘോഷപരിപാടികള്‍ 18 മുതല്‍ 31വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 18-ന് കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും നടക്കുക. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ഏഴുമുതല്‍ 25വരെ പ്രദര്‍ശന വില്പന മേളകളും സെമിനാറും സാംസ്‌കാരിക പരിപാടികളും വിവിധ ജില്ലകളില്‍ നടക്കും. ശ്രീജിത് വിഷയം മുതൽ ഒടുവിൽ വിദേശ വനിതയുടെ കൊലപാതകം വരെ പോലീസ് ഭരണത്തിലും മറ്റും ഏറ്റവും അധികം വിമര്‍ശനം നേരിടുന്ന സമയത്താണ് വാര്‍ഷിക ആഘോഷങ്ങള്‍ ഒരുങ്ങുന്നത് . സർക്കാരിലുള്ള ജനവിശ്വാസം പൊതുവേ നിലംപൊത്തിയിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ .അതിനാൽ കോടികൾ പൊട്ടിച്ച് സർക്കറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള പടപ്പുറപ്പാടാണ് സര്‍ക്കാര്‍.