മോദി പ്രഭാവം മങ്ങുന്നു ; അമിത് ഷായുടെ തന്ത്രങ്ങളും പാളുന്നു ; നാല് സംസ്ഥാനങ്ങള്‍ കയ്യില്‍നിന്നും പോകാന്‍ സാധ്യത ; രാഷ്ട്രീയ കളി മാറ്റിക്കളിച്ചു കോണ്‍ഗ്രസ്
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടി അവിടെ മാത്രം സംഭവിച്ച ഒന്നല്ല എന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിച്ച തോല്‍വികള്‍. നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങല്‍ ഏല്‍ക്കുന്ന കാഴ്ചയാണ് രാജ്യം മുഴുവന്‍ കാണുവാന്‍ സാധിക്കുന്നത്. അതുപോലെ എന്ത് വില കൊടുത്തും ഇലക്ഷനുകള്‍ ജയിക്കുക എന്ന അമിത് ഷായുടെ തന്ത്രങ്ങളും പാളുന്ന കാഴ്ചകള്‍ ആണ് കാണുവാന്‍ സാധിക്കുക. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മോദിയുടെ അപ്രമാദിത്വം വ്യാപിച്ചിടത്ത് നിന്ന് ഇന്ത്യന്‍ രാഷ് ട്രീയത്തിന്റെ ദിശാസൂചിക മാറുകയാണ്. അധികകാലം ആയുസ്സില്ല പാര്‍ട്ടിയുടെ ഭരണത്തിന് എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. നാല് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപി ജയിച്ചത്. അതേസമയം 11 നിയസഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പില്‍ വെറും ഒന്നില്‍ മാത്രമാണ് ബിജെപി ജയിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അത്ര എളുപ്പമാവില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
പ്രതിപക്ഷ ഐക്യം ഒരു ബദലായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ ഗിയര്‍ പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നു. അതിന്റെ പ്രയാണം മോദിക്കും ബി.ജെ.പിക്കും വെല്ലുവിളിയായി മാറിത്തുടങ്ങുകയാണ്. മോദി പ്രഭാവത്തില്‍ ഒന്നൊന്നായി സംസ്ഥാനങ്ങള്‍ പിടിച്ചക്കി മുന്നേറിയ ബി.ജെ.പി. ഒരു ചെറുത്തുനില്‍പിനെ യഥാര്‍ഥത്തില്‍ അഭിമുഖീകരിച്ചത് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലായിരുന്നു. നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താനായി എന്നതിനെക്കാള്‍ ആ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെയും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉദയം കൂടിയായി. വല്യേട്ടന്‍ മനോഭാവം കാട്ടി നിന്ന് അസ്തിത്വം തന്നെ നഷ്ടപ്പെടുന്ന ഘട്ടമെത്തിയ കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്ക് വിധേയരാകാന്‍ നിര്‍ബന്ധിതരായി. കര്‍ണാടകയില്‍ ബി.ജെ.പിയെ തടയാന്‍ തങ്ങളെക്കാള്‍ പകുതി സീറ്റ് മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം അവര്‍ ആവശ്യപ്പെടാതെ തന്നെ താലത്തില്‍ വച്ച് നീട്ടി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേദി വിശാല പ്രതിപക്ഷ ചേരിയുടെ വിളംബരമായി മാറിയതിനേക്കാള്‍ ബിജെപിയോടുള്ള യുദ്ധപ്രഖ്യാപനം കൂടിയായി.
ഉത്തര്‍പ്രദേശിലാണ് പ്രതിപക്ഷം ഏറ്റവും ആദ്യം ഒന്നായത്. ദീര്‍ഘകാലത്തെ പിണക്കം മറന്ന് എസ്പിയും ബിഎസ്പിയും ഒന്നായതോടെ ബിജെപി ഫൂല്‍പൂരിലും ഗൊരഖ്പൂരിലും കണ്ടംവഴി ഓടേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും ബിജെപിയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഈ സഖ്യം. നൂര്‍പൂരിലും കൈരാനയിലും ചരിത്ര വിജയം നേടിയിരിക്കുകയാണ് പാര്‍ട്ടി. നൂര്‍പൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് എസ്പി നേടിയിരിക്കുന്നത്. ഇവിടെ നയീം ഉള്‍ ഹസന് 92113 വോട്ടാണ് ലഭിച്ചത്. ആറായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായ കൈരാനയില്‍ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ വിജയിച്ചത്. 2014ല്‍ ബിജെപിയുടെ ഹുക്കും സിംഗ് രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലാണ് ബിജെപി തകര്‍ടന്നടിഞ്ഞിരിക്കുന്നത്. അതുപോലെ പ്രതിപക്ഷത്തെ മുഖ്യപാര്‍ട്ടികളൊന്നായ ആര്‍ജെഡി ബീഹാറില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ്.
നിതീഷിന്റെ ജെഡിയുവിനും അവരുടെ സഖ്യകക്ഷിയായ ബിജെപിക്കും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ ജയം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ സര്‍ഫ്രാസ് ആലം വിജയിച്ച മണ്ഡലമാണ് ജോഗിഹട്ട്. ഇവിടെ കഴിഞ്ഞ നാലു തിരഞ്ഞെടുപ്പില്‍ ജെഡിയുവാണ് വിജയിച്ചത്. ജോഗിഹട്ടില്‍ 41000 വോട്ടിനാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഷാനവാസ് ആലം ജെഡിയുവിന്റെ മുര്‍ഷിദ് ആലമിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുയുമായുള്ള ബന്ധമാണ് തോല്‍വിക്ക് കാരണം എന്ന് ഇപ്പോള്‍ തന്നെ ആര്‍ജെഡി ആരോപിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ആര്‍ജെഡിക്ക് അനുകൂല തരംഗമാണുള്ളതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതിപക്ഷം ശക്തമായപ്പോള്‍ ഒരിടത്തും രക്ഷയില്ലെന്ന അവസ്ഥയിലാണ് ബിജെപി. മേഘാലയയിലെ അമ്പതിയില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിരയാണ് ജയിച്ചത്. ജാര്‍ഖണ്ഡില്‍ ജെഎംഎം എന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തിരിച്ചുവരവാണ് കണ്ടത്. കര്‍ണാടകത്തിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസിന്റെ മുനിരത്ന, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നിവര്‍ തകര്‍പ്പന്‍ ജയം നേടി. ഇതില്‍ മഹാരാഷ്ട്രയില്‍ പാല്‍ഗഡില്‍ നേടിയ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. ഉത്തരാഖണ്ഡിലെ തരളിയിലും ബിജെപി ജയിച്ചിട്ടുണ്ട്. പക്ഷേ ഒട്ടും ആശ്വസിക്കാവുന്ന കാര്യങ്ങളല്ല ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോടെ പ്രതിപക്ഷത്തിന്റെ പെര്‍ഫോമന്‍സ് ഗ്രാഫ് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ശേഷിക്കെ മോദി തരംഗമുണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാര്യങ്ങളൊന്നും മാറിമറയാനും സാധ്യതയില്ല. യുപി പിടിക്കുക എന്നത് ഇപ്പോള്‍ അസാധ്യ കാര്യമായിരിക്കുകയാണ്. യോഗി സര്‍ക്കാരിന്റെ കീഴില്‍ യുപി അത്രയധികം നശിച്ച് കഴിഞ്ഞു എന്നും ഉറപ്പായിരിക്കുകയാണ്. അതേസമയം ഇനിയും പ്രതിപക്ഷത്തിന്റെ ഭാഗമാവാത്തവര്‍ കൂടി ഇതിനൊപ്പം ചേര്‍ന്നാല്‍ ബിജെപി തരിപ്പണമാകും. ചാണക്യനായ അമിത് ഷായ്ക്ക് ഇതുവരെ കളിച്ച തന്ത്രങ്ങളൊന്നും മതിയാവില്ല. കാരണം സ്വന്തം തട്ടകത്തില്‍ പോലും അവര്‍ക്ക് കാലിടറി തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന കാലുവാരിയാല്‍ ബിജെപി അവിടെയും വീഴും.
കൂടാതെ പഞ്ചാബില്‍ തങ്ങളുടെ കോട്ട ഭദ്രമാണെന്ന് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും തെളിയിക്കുന്നു. ബി.ജെ.പി. കര്‍ണാടക മോഡലിലൂടെ ഭരണം പിടിച്ച മേഘാലയയില്‍ പോലും കോണ്‍ഗ്രസ് വിജയം നേടിയിരിക്കുന്നു. ഇന്നത്തെ നിലയില്‍ ബി.ജെ.പിക്ക് എല്ലായിടത്തും കുറയാനാണ് സാധ്യത. കൂടാന്‍ സാധ്യത ഒഡീഷയിലോ അസമിലോ മാത്രമാണ്. ആന്ധ്ര, തെലങ്കാന, തമിഴ്നാട് ഈ മൂന്നു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും പ്രാദേശിക കക്ഷിയെ കൂടെക്കൂട്ടാതെ രക്ഷയില്ലാത്ത സ്ഥിതി. ഈ സഖ്യരൂപീകരണത്തെ ആശ്രയിച്ചിരിക്കും ബി.ജെ.പിയുടെ പ്രതീക്ഷകള്‍. ഇതിനേക്കാള്‍ ഏറെ ഇപ്പോള്‍ കയ്യിലുള്ള നാല് സംസ്ഥാനങ്ങളില്‍ ഭരണം കൈവിട്ടു പോകുമോ എന്ന സ്ഥിതിയാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി കളിച്ച കളി തിരിച്ചു കളിക്കാന്‍ ആണ് കോണ്ഗ്രസ് തീരുമാനം. മേഘാലയയില്‍ അമ്പാട്ടി വിജയത്തോടെ കോണ്‍ഗ്രസിന് നിയമസഭയില്‍ 21 സീറ്റായി. ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയിലെ സാഹചര്യം വിലയിരുത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കാം. 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ആണ് കര്‍ണാടക ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.
സമാനമായ നീക്കം കോണ്‍ഗ്രസിന് മേഘാലയയില്‍ നടത്താന്‍ ഇനി സാധിക്കും. കര്‍ണാടകയിലെ പശ്ചാത്തലം കണക്കിലെടുത്താന്‍ ബിജെപിക്ക് നാല് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകും. ഗോവയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. മേഘാലയയിലും മണിപ്പൂരിലും അങ്ങനെ തന്നെ. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാംസ്ഥാനത്തുള്ളവരെ ചേര്‍ത്താണ് ബിജെപി ഈ സംസ്ഥാനങ്ങളിലെല്ലാം ഭരണത്തിലിരിക്കുന്നത്. കര്‍ണാടകത്തിലെ ഗവര്‍ണര്‍ സ്വീകരിച്ച നടപടി ശരിവയ്ക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവസരം ലഭിക്കേണ്ടത് കോണ്‍ഗ്രസിനാണ്.
ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ബിഹാര്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലികിനെ കാണാന്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും നീക്കം തുടങ്ങി. മന്ത്രിസഭ പിരിച്ചുവിട്ട് ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് തേജസ്വി യാദവിന്റെ നിലപാട്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഗോവയില്‍ 40 അംഗ സഭയാണ്. കോണ്‍ഗ്രസിന് 21 സീറ്റുണ്ട്. സഭയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പുതിയ സഖ്യമുണ്ടാക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ കൂടെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. കര്‍ണാടകത്തിലെ പോലെ എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ നീങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചിലപ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.