ശക്തമായ മഴ ; മരണം പത്തായി ; ഭീതിയില്‍ മലയോര മേഖല

ശക്തമായ മഴയില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു.. തീരദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള, ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിലായി ഒമ്പത് പേര്‍ മരിക്കുകയും 15ല്‍ അധികം പേര്‍ക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാലവര്‍ഷത്തില്‍ കഴിഞ്ഞ ദിവസം കടുത്ത നാശനഷ്ടങ്ങളാണുണ്ടായത്.

കേരളത്തില്‍ ഉടനീളം കാറ്റിലും മഴയിലും ഉരുള്‍പൊട്ടലിലും വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. പലയിടത്തും റോഡുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. കോതമംഗലം, പറവൂര്‍ മേഖലയില്‍ 14ഓളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. 13 ഓളം വീടുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. അടിമാലി- വാളറ വാടക്കേചാലില്‍ ഉരുള്‍പൊട്ടി. കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്ന് എം.വി.ഐ.പി. ഏ.എക്‌സി.അറിയിച്ചു. തൊടുപുഴയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.