കമ്പനി തകരാന്‍ കാരണം നരേന്ദ്ര മോദി എന്ന് വീഡിയോകോണ്‍

തങ്ങളുടെ കമ്പനി തകരാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാതാക്കള്‍ ആയിരുന്ന വീഡിയോകോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയുമാണ് തങ്ങള്‍ക്ക് കടബാധ്യത വരാന്‍ കാരണമായത് എന്ന് അവര്‍ പറയുന്നു. നിലവില്‍ 39000 കോടിയുടെ കടബാധ്യതയാണ് വീഡിയോകോണ്‍ നേരിടുന്നത്. കമ്പനിയുടെ ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. 2016 നംവംബറില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കിയത് കാരണം തങ്ങളുടെ കാഥോഡ് റെ ടെലിവിഷന്‍ വിഭാഗം അടച്ചുപൂട്ടേണ്ടിവന്നുവെന്ന് അവര്‍ അപ്പീലില്‍ പറയുന്നു.

കൂടാതെ ബ്രസീല്‍ സര്‍ക്കാരിനെയും പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ- വാതക വ്യവസായം പ്രതിസന്ധിയിലാക്കിയത് ബ്രസീലാണെന്നും ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സ് സുപ്രീം കോടതി ക്യാന്‍സല്‍ ചെയ്തതും പ്രതിസന്ധിക്കിടയാക്കിയെന്നും കമ്പനി പറയുന്നു. എസ്ബിഐയാണ് വീഡിയോകോണിന് കൂടുതല്‍ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനം. ഇതിനിടെ കമ്പനിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുക്കുകയാണ് വീഡിയോകോണ്‍.