നടിയെ ആക്രമിച്ച കേസ് സി ബി ഐക്ക് വിടണ്ട എന്ന് സര്‍ക്കാര്‍ ; എല്ലാം തന്ത്രം എന്ന് പ്രോസിക്ക്യൂഷന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ഹൈക്കോടതിയിലാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ പ്രതികരണം തേടി. ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. പോലീസ് അന്വേഷണത്തില്‍ ദിലീപ് സംശയം പ്രകടിപ്പിക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തിലില്‍ സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കൃത്യമായ പ്രതികരണം അറിയിക്കണമെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു. സിബിഐയുടെയും പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്.

ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. ശേഷം ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്.