ഈദ് ആഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പോയ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു

ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ് എന്ന സൈനികന്‍ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മതദേഹം കാണപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ ഇന്ന രാവിലെയാണ് കരസേന സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഔറംഗസേബിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ മൃതദേഹം കണ്ടെത്തിയത്‌. റംസാനിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ അതു തുടരാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന അതേ ദിവസമാണ് സൈനികനെ റാഞ്ചിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.